Director : Cristian Mungiu
Camera : Oleg Mutu
Editor : Dana Bunescu
Actors : Anamaria Marinca, Laura Vasiliu
പ്രസ്തുതസിനിമയെ കുറിച്ചു സൂര്യകാന്തി എന്ന ബ്ലോഗർ എഴുതിയ ഈ കുറിപ്പും സിനിമ എന്ന അനുഭവവുമാണു് ഈ ലേഖനത്തിനു് ആധാരം. സൂര്യകാന്തിയുടെ എഴുത്തിനോടു ആദ്യമായി പ്രതികരിക്കുവാൻ തോന്നുന്നതു് ഈ സിനിമ ഭ്രൂണഹത്യയെ കുറിച്ചേയല്ല എന്നു പറഞ്ഞുകൊണ്ടാണ്.
സിനിമ തുടങ്ങുന്നതും വളരുന്നതും കോളേജ് ഡോർമിറ്ററിയിൽ നിന്നാണു്, പോളിടെക്നിക് വിദ്യാർഥികളായ ഗബീത്തയും ഓടിലിയും കാഴ്ചയിലേയ്ക്കു കടന്നുവരുന്നു. എൺപതുകളിലെ റൊമേനിയ, അതിലെ ജനജീവിതം, ഭരണകൂടം എന്നിവ സിനിമയുടെ പ്രതിപാദ്യവിഷയം.
ഗബീത്ത കഥാപാത്രം ഏറെക്കുറെ ഒരു ദുർബലചിത്തയെയാണു ആവിഷ്കരിക്കുന്നതു്. ഭയക്കുമ്പോൾ അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടുമോ എന്ന ശങ്കയിൽ നുണപറയുന്ന ഗബീത്ത പരമ്പരാഗതമായ സോഷ്യൽ നോംസിനോടു അനുകൂലമായി പ്രതികരിക്കുന്ന ഒരുവളാണെന്നു സിനിമ തുടർ ദൃശ്യങ്ങളിൽ ദൃശ്യവൽക്കരിക്കുന്നുണ്ടു്. ഓടിലിയുടെ കഥാപാത്രം കാര്യഗൗരവമുള്ളവളാണു്, എന്നാൽ അതു മാത്രമാണോ ഓടിലി സിനിമയിലൂടെ സംവദിക്കുന്നത്?
ഗബീത്തയെ സംബന്ധിച്ചിടത്തോളം അവരുടെ സ്ത്രീത്വം അബദ്ധത്തിൽ പിണഞ്ഞുപോയ ഒരു ഗർഭത്തിലേയ്ക്കു ചുരുങ്ങിപ്പോവുകയാണു സിനിമയിലുടനീളം. എന്നാൽ ഓടിലി അങ്ങനെയല്ല, ആൺസുഹൃത്തായ ആദിയോടൊപ്പമുള്ള ഓരോ സീനിലും അവർ തന്റെ സ്ത്രീസ്വത്വം വ്യക്തമായി പ്രകടിപ്പിക്കുന്നാതു കാണാവുന്നതാണു്. ഇത്തരം സ്വഭാവവിശേഷം ധാർഷ്ട്യത്തിന്റേതാണെന്നു് ഏത് ആൺമനസ്സും കരുതിപ്പോകുന്നതുപോലെ ആദിയും കരുതുന്നുണ്ട്. എന്നാലും അവൻ വിട്ടുവീഴ്ചകൾക്കു ഒരുങ്ങുന്നുണ്ട്? ‘പക്ഷെ എന്തിനാണ് നീ വിട്ടുവീഴ്ചകൾക്കൊരുങ്ങുന്നത്?’ ഓടിലി ചോദിക്കുന്നു.
ഓടിലി വ്യത്യസ്തയാകുന്നതു തന്റെ സ്ത്രീത്വത്തിനെ അംഗീകരിച്ചു് ആദി വിട്ടുവീഴ്ചയ്ക്കൊരുങ്ങുന്നതു ലൈംഗികപരമായ മേധാവിത്വം അവളിൽ നേടിയെടുക്കുന്നതിന്റെ ഭാഗമായുള്ള ഫെയർ-പ്ലേയുടെ മുന്നൊരുക്കങ്ങളാണു് അവയെന്നു അവൾ മനസ്സിലാക്കുന്നതു കൊണ്ടാണ്. അവൾ അത്തരം വിട്ടുവീഴ്ചാശ്രമങ്ങളെ നിരാകരിക്കുന്നു, ‘എന്നെ തൊടരുതെന്നു ഞാൻ പറഞ്ഞുകഴിഞ്ഞു,’എന്നവൾ പറയുന്നുണ്ട്.
സ്വന്തമായുള്ള സ്ത്രൈണബോധത്തിൽ സ്വയമിഷ്ടപ്രകാരം തന്നെത്തന്നെ ആവിഷ്കരിക്കുവാനുള്ള, പ്രകടിപ്പിക്കുവാനുള്ള സ്ത്രീസ്വാതന്ത്ര്യങ്ങളിലേയ്ക്കുള്ള കടന്നുകയറ്റമാണ് ആന്റി-അബോർഷൻ നിയമങ്ങൾ. റൊമാനിയയിലെ ഈ നിയമം കഥയുടെ ഭാഗഭാക്കാവുന്നതു് അതു സ്ത്രീസ്വാതന്ത്ര്യങ്ങളിലേയ്ക്കുള്ള സാമൂഹിക കടന്നുകയറ്റത്തിന്റെ രൂപകം ആവുന്നതുകൊണ്ടുമാത്രമാണ്. സിനിമ ഭ്രൂണഹത്യയെ കുറിച്ചേയല്ലെന്നു പറയേണ്ടി വന്നതും അതുകൊണ്ടാണ്. രൂപകങ്ങൾ രൂപകങ്ങൾ മാത്രമായിരിക്കണം, കഥ പരാജയപ്പെടുന്നതു് അനുവാചകർ രൂപകക്കാഴ്ചകളെ കല തന്നെയായി തെറ്റിദ്ധരിക്കുമ്പോഴാണു്, രാഷ്ട്രീയപരമായി കലയ്ക്കുള്ള എല്ലാ സാധ്യതകളേയും തല്ലിക്കെടുത്തുന്ന ഒന്നാണിതു്.
Compassion സ്ത്രീസ്വഭാവങ്ങളുടെ ഗരിമയാണു പലപ്പോഴും, അതു് അവരുടെ ദൗർബല്യമായി പ്രായോഗികസമൂഹം വീക്ഷിക്കുന്നുണ്ടെങ്കിൽ തന്നെയും. ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട എല്ലാവിധം ആളുകളും റൊമാനിയൻ നിയമപ്രകാരം തെറ്റുകാരാണ്, കൊലക്കുറ്റത്തിനു വരെ ശിക്ഷിക്കപ്പെടാവുന്ന ഗുരുതരമായ തെറ്റ്. ഓടിലി ഗബീത്തയെ അവൾക്കുവേണ്ട അബോർഷനു സഹായിക്കുന്നതിന്റെ രംഗങ്ങളിലൂടെയാണു സിനിമ ആദ്യപകുതിയിൽ സഞ്ചരിക്കുന്നത്. എന്നിരുന്നാലും ഗബീത്തയെ സിനിമ ഏറെക്കുറെ അവഗണിക്കുകയാണ്, അവൾ കാരണം മാത്രമാണ് (cause fr
om the cause and the effect). അബോർഷൻ ആവശ്യമുള്ള ഒരു സ്ത്രീ എന്ന സാമൂഹിക കല്പനയല്ലാതെ മറ്റൊന്നും ഗബീത്തയിൽ സിനിമ ആരോപിക്കുന്നില്ല. ഭ്രൂണഹത്യയ്ക്കു ഗബീത്ത ഏർപ്പാടു ചെയ്ത ഡോക്ടർ വിലപേശിത്തുടങ്ങുന്നതോടെ കഥയുടെ ഗതിമാറുകയാണ്.
ഇര-വേട്ടക്കാരൻ ദ്വന്ദങ്ങളിലെ സാമൂഹിക പരിതസ്ഥിതിയിൽ വേട്ടക്കാരനു ചെയ്യുവാൻ കഴിയുന്നത് തന്നേക്കാൾ മറ്റൊരു നല്ല ഒരു ചോയ്സ് വേറൊന്നില്ലെന്നു ഇരയെ ബോധ്യപ്പെടുത്തലാണ്. കൊല്ലാനുള്ള കഴിവുണ്ടെങ്കിലും അതു ചെയ്യുന്നില്ലെന്നു പ്രകടിപ്പിക്കുന്ന സ്റ്റോൿഹോം സിൻഡ്രോം അവസ്ഥകളിലെ വേട്ടക്കാരനും അതു തന്നെയാണു ചെയ്യുന്നത്. സമാനമായ അവസ്ഥയിൽ ഡോക്ടർ ആവശ്യപ്പെടുന്നത്ര കാശു കൊടുക്കാമെന്നു സമ്മതിക്കുകയാണ് ഗബീത്തയ്ക്കുള്ള വഴി, എന്നാൽ ആ സമയത്തു് അത്രയും ധനം ആർജ്ജിക്കുവാനുള്ള കഴിവും ഗബീത്തയ്ക്കും ഓടിലിയ്ക്കുമില്ല എന്നതാണു വസ്തുത. ഓടിലിയുടെ നേരെ ക്ഷോഭത്തോടെയുള്ള ഒരു വാക്കു തർക്കത്തിനു ശേഷം ഡോക്ടർ ഇറങ്ങിപ്പോകുവാൻ തുനിയുന്നു, അയാൾ പോകവേ ഓടിലി എന്തോ പറയുകയും അയാളതു കേട്ടില്ലെന്നു വീണ്ടും ക്ഷോഭിക്കുകയും ചെയ്യുന്നു.
ഗബീത്ത ഓടിലിക്കു വേണ്ടി ഡോക്ടറോടു അവൾ പറഞ്ഞതു ആവർത്തിക്കുന്നു ‘She’s got her period.’ ഡോക്ടർ സമ്മതഭാവത്തോടെ ഗബീത്തയുടേയും ഓടിലിയുടേയും ഹോട്ടൽമുറിയ്ക്കകത്തേയ്ക്കു തിരിച്ചുവരുമ്പോൾ ഓടിലി ക്യാമറയ്ക്കു പുറംതിരിഞ്ഞിരുന്നു വസ്ത്രമുരിയുകയാണ്.
സ്ത്രീസ്വാതന്ത്ര്യങ്ങളിൽ തന്നെ പലപ്പോഴും സ്ത്രീകൾ ഏറ്റവും വിലമതിക്കുന്ന ലൈംഗികസ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുകയറ്റം, അതിനെ നഷ്ടപ്പെടുത്തൽ എന്നിവ ഓടിലിയിൽ വരുത്തുന്ന പരിവർത്തനങ്ങളെയാണു സിനിമ ഏറ്റവും തീവ്രമായി സ്പർശിക്കുന്നത്. ഡോക്ടർ അതിലളിതമായ ഒരു പ്രക്രിയയിലൂടെ അബോർഷനു തുടക്കം കുറിച്ചുകൊണ്ടു മുറിവിട്ടു പോകുന്നു, ഓടിലിയോടു ഗബീത്ത നന്ദി പറയുന്നു. മറുപടിയായി ഓടിലി ഗബീത്തയോടു ചോദിക്കുന്നത് എന്തുകൊണ്ടാണ് Mr. Bebe എന്നയാളെ ഭ്രൂണഹത്യയ്ക്കായി ഗബീത്തയുടെ കൂട്ടുകാരി നിർദ്ദേശിച്ചതെന്നായിരുന്നു. ‘I’m just curious to know..’ ഓടിലി കഴിഞ്ഞ മണിക്കൂറിൽ സംഭവിച്ച കാര്യങ്ങളുടെ വിശ്വസിക്കുവാൻ പ്രയാസപ്പെടുന്നതു പോലെയാണ്. ഗർഭകാലം 2 മാസമെന്നു നുണപറഞ്ഞതും ഓടിലി സഹോദരിയാണെന്നു ഗബീത്ത ഡോക്ടറോടു നുണപറഞ്ഞതുമെല്ലാം ഓടിലിയെ ചൊടിപ്പിക്കുന്നുണ്ട്. അവളുടെ സ്വത്വബോധത്തിലേയ്ക്കു ഒരു പുരുഷനു കടന്നുകയറുവാൻ അവസരമുണ്ടാക്കിയതു ഗബീത്തയാണെന്നു തീർച്ചയുണ്ടെങ്കിലും മുറിവിട്ടുപോകും മുമ്പ് ഓടിലി അവർ ആദ്യം റൂം റിസർവ് ചെയ്ത ഹോട്ടലിലെ റിസപ്ഷനിസ്റ്റ് അവർക്കു റൂം അനുവദിക്കാത്തതുകൊണ്ടാണ് ഇങ്ങനെയല്ലാം സംഭവിച്ചതെന്നു ആശ്വസിക്കുവാൻ ശ്രമിക്കുന്നുണ്ട്. സ്ത്രീജാഗ്രതകൾ സ്ത്രീകൾക്കു നേരെയും തുറന്നുവയ്ക്കാത്ത അവസ്ഥകൾ പലപ്പോഴും ദുരന്തമാകുന്നതിന്റെ ഉദാഹരണമാവുകയാണു് ഓടിലി.
ലളിതമായ അബോർഷൻ രീതിയും, ഒരു പക്ഷെ പനി വരികയാണെങ്കിൽ ആസ്പിരിൻ കഴിച്ചുകൊള്ളാൻ ഡോക്ടർ പറയുന്നതും, ഡോക്ടറുടെ തന്നെ വിവരണത്തിൽ തെളിവുനശിപ്പിക്കേണ്ട അതിഗൗരവതരമായ കുറ്റമാണു ഭ്രൂണഹത്യ എന്നിരിക്കിലും സ്വന്തം ഐഡന്ററ്റികാർഡ് ഹോട്ടൽ മുറിയുടെ റിസപ്ഷനിൽ ഡോക്ടർ മറന്നുപോകുന്നത് എന്നിവയെല്ലാം ഓടിലിയെ തന്റെ വ്യക്തിഹത്യയെ കുറിച്ചു കൂടുതൽ ബോധവതിയാക്കുന്നു. ആദിയുടെ വീട്ടിലേയ്ക്കുള്ള യാത്ര, അധികം യാത്രക്കാരില്ലാത്ത ബസ്സുകൾ, തിരക്കില്ലാത്ത റൊമാനിയൻ തെരിവുകൾ എന്നിവയിലൂടെ ദൃശ്യങ്ങൾ കടന്നുപോകുമ്പോൾ ഓടിലി തനിക്കു സംഭവിച്ചതിനെ കുറിച്ചു കൂടുതൽ ബോധവതിയാവുകയാണു്.
യഥാർത്ഥത്തിൽ സ്ത്രീകൾക്കു അവകാശപ്പെട്ടതൊന്നു നിയമപരമായി നിഷേധിക്കുക വഴി അവരെ കൂടുതൽ അടിമത്വത്തിലേയ്ക്കു തള്ളിയിടുകയാണു സമൂഹം ചെയ്യുന്നത് എന്ന ത
രിച്ചറിവ് ഓടിലി എന്ന സ്ത്രീയ്ക്കുണ്ടാവുന്നുണ്ട് (സമാനമായ ഒരു കാഴ്ചപ്പാട് ഖുദാ കേ ലിയെ എന്ന പാക്കിസ്താനി ചലച്ചിത്രത്തിൽ മറിയത്തിന്റെ കഥാപാത്രം ആവിഷ്കരിക്കുന്നു. അമ്മ എന്ന അവസ്ഥയിൽ മറിയത്തെ സമുദായം തന്ത്രപൂർവ്വം കുരുക്കിയിടുന്നതും, അമ്മയാവാതിരിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന റോമാനിയ സ്ത്രീത്വവും തത്വത്തിൽ സ്ത്രീസ്വാതന്ത്ര്യനിഷേധം തന്നെയാണു്.) Mr Bebe എന്ന ഡോക്ടറെ നിർദ്ദേശിക്കുക വഴി അത്തരം ഒരു അടിമത്തം തങ്ങൾക്കു ഏറ്റു വാങ്ങേണ്ടി വന്നെന്നും ഓടിലി ഗബീത്തയോടു കലഹിക്കുന്നുണ്ടു്.
സ്ത്രീസ്വാതന്ത്ര്യങ്ങളിലേയ്ക്കു കടന്നുകയറ്റം ഓടിലിയെ സാമൂഹിക ഇടപെടലുകളിൽ നിന്നും എത്രമാത്രം ഒളിച്ചോടുവാൻ പ്രേരിപ്പിക്കുന്നുണ്ടെന്നു് ആദിയുടെ വീട്ടിൽ അയാളുടെ അമ്മയുടെ പിറന്നാളാഘോഷങ്ങളിൽ പങ്കുകൊള്ളുന്ന അവളുടെ ശാരീരികഭാഷ്യം പോലും വെളിപ്പെടുത്തുന്നുണ്ടു്. ഒരു പക്ഷെ അവിഹിതമായി ഗർഭം ധരിച്ച ഗബീത്തയെ സമൂഹം തിരസ്കരിച്ചേയ്ക്കാവുന്നതിനും എത്രയോ തീവ്രമായായിരിക്കും ഓടിലി തന്നെത്തന്നെ സമൂഹത്തിൽ നിന്നും തമസ്കരിച്ചെടുക്കുന്നതു്.
പുരുഷലോകത്തിന്റെ കടന്നുകയറ്റത്തെ ഓടിലി തന്റെ ശരീരത്തിൽ നിന്നും കഴുകിക്കളയുവാൻ നടത്തുന്ന ശ്രമങ്ങളിലൂടെ സിനിമ ഓടിലിയുടെ സ്ത്രീഭാഷ്യത്തെ അതിതീവ്രമായി ചിത്രീകരിക്കുന്നുണ്ട്. ഡോക്ടർക്കു വഴങ്ങിക്കൊടുക്കുന്നതിനു ശേഷം ഓടിലി യോനി കഴുകുന്നത്, അവൾ ആവർത്തിച്ചു മുഖം കഴുകുന്നതും ചുണ്ട് അമർത്തിത്തുടയ്ക്കുന്നതും, നിരവധി മാനസിക സംഘർഷങ്ങൾക്കു ശേഷവും തന്റെ സ്ത്രീചിത്തത്തിലേയ്ക്കു നടത്തിയ കടന്നുകയറ്റത്തെ അവഗണിക്കാനാവാതെ വരുമ്പോൾ ഛർദ്ദിച്ചുപോകുന്നത് എന്നിങ്ങനെ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആത്മവിശ്വാസമുള്ള ഓടിലിയുടെ മുഖം ക്ഷീണിച്ചുപോകുന്നതിന്റെ ദൃശ്യങ്ങളോടെ ഓടിലിയിലെ തകർച്ചയെ പൂർണ്ണമായും സിനിമ ഒപ്പിയെടുത്തിട്ടുണ്ട്.
ഓടിലി ആദിയുടെ വീട്ടിൽ നിന്നു ഗബീത്തയുടെ ഹോട്ടൽ മുറിയിലേയ്ക്കു തിരിച്ചുവരുമ്പോൾ രണ്ടോ മൂന്നോ ദിവസം പോലും നീണ്ടു നിന്നേയ്ക്കുമെന്നു ഡോക്ടർ ഭയപ്പെടുത്തുംവിധം ആവർത്തിച്ച ഭ്രൂണഹത്യ ഏതാനും മണിക്കൂറുകൾക്കകം തീർന്നിരിക്കുന്നതാണു കാണുന്നതു്. ഓടിലി ബാത്ത്റൂമിൽ ഒരു ടവലിൽ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന ഭ്രൂണത്തെ തൊടുന്നു, മാതൃസഹജമായ പിടച്ചിലോടെ തന്നെ.
ഓടിലിയുടെ മൂന്നു യാത്രകൾ സിനിമയെ നിർവചിക്കുന്നുണ്ട്, അബോർഷനു പറ്റിയ റൂമും ഡോക്ടറിനേയും തേടിപ്പോകുന്ന ആദ്യയാത്ര. ആദിയുടെ വീട്ടിലേയ്ക്കുള്ളതും ഗബീത്ത പ്രസവിച്ച ഭ്രൂണത്തെ ഉപേക്ഷിക്കുവാൻ പോകുന്നതുമായ മറ്റു രണ്ടു യാത്രകളും. അവഗണന, അപമാനം, ഒറ്റപ്പെടൽ എന്നിവ ആദ്യത്തെ യാത്രയിൽ അവളെ തൊടുമ്പോൾ അവസാനത്തെ രണ്ടു യാത്രയിൽ ഇരുട്ടിൽ പൊതിഞ്ഞുകൊണ്ടാണു് അവ ഓടിലിയെ വീണ്ടും തൊടുന്നതെന്നേ വ്യത്യാസമുള്ളൂ. ഭ്രൂണം ഉപേക്ഷിച്ചു ഓടിലി തിരിച്ചുവരുമ്പോൾ ഗബീത്തയെ മുറിയിൽ കാണുന്നില്ല, റിസെപ്ഷനിൽ അന്വേഷിക്കുമ്പോൾ ഗബീത്ത റെസ്റ്റോറന്റിലുണ്ടെന്നു മറുപടി ലഭിക്കുന്നു.
സത്യത്തിൽ ഗബീത്ത ദുർബലചിത്തയാണോ എന്ന ചോദ്യം ഉയർന്നുവരുന്നത് ഇപ്പോഴാണ്. വളരെ ലളിതമായി അബോർഷനു വിധേയമാവുകയും അതിലും ലളിതമായി കൊല്ലപ്പെടുന്ന ഭ്രൂണത്തിനെ അവൾ പ്രസവിക്കുകയും ചെയ്യുന്നുണ്ട്. സാമൂഹികമായ ചട്ടക്കൂടുകളിൽ ഒതുങ്ങിജീവിക്കുവാൻ ഒന്നു പിടയുന്നതിന്റെ ഗൗരവമേ അബോർഷനു പോകുമ്പോൾ പരീക്ഷക്കു പഠിക്കുവാനുള്ള പുസ്തകങ്ങൾ കൂടെ കരുതിക്കോട്ടേ എന്നു ഗബീത്ത ഓടിലിയോടു ചോദിക്കുന്നതിലുള്ളൂ. സാമൂഹികതയുടെ അതിർവരമ്പുകളിൽ സ്വയം കുടുങ്ങിക്കിടക്കുവാൻ പ്രയത്നിക്കുന്നതിലെ കാപട്യത്തെയാണു ഗബീത്തയുടെ നിഷ്കളങ്കത എന്നു തെറ്റിദ്ധരിക്കുന്നതെന്നു തോന
്നുന്നു. അവിഹിതഗർഭത്തിനു ശേഷം അവളെ തൊടാവുന്ന അടുത്ത സാമൂഹിക വ്യവസ്ഥിതി പരീക്ഷയാണെന്നു നന്നായറിയുന്ന വളരെ പ്രാക്റ്റിക്കലായിട്ടുള്ള കഥാപാത്രമാണു ഗബീത്തയുടേതു്. ഗബീത്തയുടെ സ്ത്രീസ്വത്വം നിലനില്പിന്റേതാണു് ഒത്തുതീർപ്പുകളുടെയും, എന്നാൽ ഓടിലിയുടേതു സ്ത്രൈണബോധങ്ങളുടേതാണു്. സ്നേഹം, കാരുണ്യം, വിമതത്വം ഇവയെല്ലാം തന്നെ ഓടിലിയെ സംബന്ധിച്ചിടത്തോളം സ്ത്രീസഹജമായ വിപ്ലവബോധമാണു്, അവർ ഗബീത്തയിൽ പ്രതികരിക്കുന്നതു സ്ത്രീയായി തന്നെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യബോധത്തോടെയാണു്.
അവസാന രംഗത്തു ഗബീത്ത ഭക്ഷണത്തിനു മുമ്പിലും, ഓടിലി ഒന്നും കഴിക്കാതെയും, ഇരുവരും തങ്ങൾക്കഭിമുഖമായി ഇരിക്കുന്നതായാണു ചിത്രീകരിക്കപ്പെട്ടിരിക്കുന്നതു്. ഒട്ടൂനേരം ഗബീത്തയെ നോക്കിക്കൊണ്ടിരുന്നതിനു ശേഷം ഓടിലി ക്യാമറയെ അഭിമുഖീകരിക്കുന്നു, ഒരു വാഹനം ഇരമ്പിവരുന്ന ശബ്ദത്തിനെയും ക്യാമറയെ അഭിമുഖീകരിക്കുന്ന ഓടിലിയുടെ ദൃശ്യത്തെയും ഒരു abrupt cut -ൽ എഡിറ്റ് ചെയ്തുകൊണ്ടു് അല്പനേരത്തെ ഇരുട്ടിനു ശേഷം എൻഡ് ടൈറ്റിൽസിൽ anamaria marinca എന്നെഴുതിക്കാണിക്കുന്നു, അതെ ഓടിലിയായി അഭിനയിച്ച അതേ സ്ത്രീ.
സിനിമയിൽ ഗർഭിണിയായിരിക്കുന്നതും ഭ്രൂണഹത്യയ്ക്കു ശ്രമിക്കുന്നതും കഥാപരമായി ഗബീത്തയായേക്കാം, ഒരേ സമയം ഭ്രൂണം തൊടുന്ന അമ്മയായും, സ്ത്രീബോധങ്ങളുടെ ആകെത്തുകയായും അവതരിക്കപ്പെടുന്നതു ഓടിലിയാണു്. ഒരു സീനിൽ പോലും ഗബീത്ത മാതൃസഹജമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്നും ശ്രദ്ധേയമാണു്, തന്റെ സ്ത്രീത്വത്തിനെ സമൂഹത്തിനു മുമ്പിൽ വലിയ കേടുപാടില്ലാതെ നിലനിർത്തിക്കൊണ്ടുപോവുന്ന ഗബീത്തയും സ്ത്രീബോധത്തിൽ ഒരു റിവോൾടിൽ ഏർപ്പെടുകയും ചെയ്ത ഓടിലിയും കൂട്ടുകാരികളാണെങ്കിലും രണ്ടു ധ്രുവങ്ങളിലാണു്, ഓടിലി പരാജയപ്പെട്ടുപോകുന്ന സ്ത്രീവിമതത്വത്തെ ദൃശ്യവൽക്കരിക്കുന്നു.
സിനിമയോടും സൂര്യകാന്തിയുടെ ലേഖനത്തിനോടും അവസാനമായും പ്രതികരിക്കുവാൻ തോന്നുന്നതു് ഈ സിനിമ ഭ്രൂണഹത്യയെക്കുറിച്ചേ ആയിരുന്നില്ല എന്നു തന്നെയാണു്.
വ്യത്യസ്തമായ കാഴ്ച…… നന്നായിരിക്കുന്നു….
ഈ സിനിമ എനിക്കൊരു ഷോക്കിംഗ് അനുഭവമായിരുന്നു കുടെ ഒരു ത്രില്ലറും. അതിന്റെ കഥാസാരമെല്ലാം ഇതു പോലെ എഴുതുന്നത് ചിത്രം ഇതുവരെ കാണാത്തവര്‍ക്ക് അത് നശിപ്പിക്കലായിരിക്കും. Your observations are valid but, this film works through the suspense it offers. ഇത് കാണുമ്പോള്‍ എന്റെ ഹൃദയം ഉച്ചത്തില്‍ മിടിയ്ക്കുന്നത് ഞാനറിഞ്ഞിരുന്നു.
ലേഖനം എഡിറ്റ് ചെയ്യുകയോ, കൃത്യമായ spoiler warning മുകളില്‍ ഇടുകയോ ചെയ്യുന്നത് ഉചിതമായിരിക്കും.
രാജ് ,
സിനിമ ഞാന്‍ കണ്ടിട്ടില്ല. അത് കൊണ്ടു അഭിപ്രായം ഒന്നുമില്ല.
താങ്കളുടെ ചില പോസ്റ്റുകള്‍ വായിച്ചു. റോബി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. അശ്ലീലം പോസ്റ്റുകളില്‍ കടന്നു കൂടിയിട്ടില്ലേ ? എനിക്ക് ഈ സാഹിത്യത്തിനെ കുറിച്ചൊന്നും വലിയ വിവരം ഒന്നുമില്ല. ചിലപ്പോ അത് കൊണ്ടായിരിക്കാം ഇങ്ങനെ തോന്നുന്നത്.
പറയന് വന്നത് ഇതൊന്നുമല്ല.
“സിനിമയിൽ ഗർഭിണിയായിരിക്കുന്നതും ഭ്രൂണഹത്യയ്ക്കു ശ്രമിക്കുന്നതും കഥാപരമായി ഗബീത്തയായേക്കാം, ഒരേ സമയം ഭ്രൂണം തൊടുന്ന അമ്മയായും, സ്ത്രീബോധങ്ങളുടെ ആകെത്തുകയായും അവതരിക്കപ്പെടുന്നതു ഓടിലിയാണു്. ഒരു സീനിൽ പോലും ഗബീത്ത മാതൃസഹജമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്നും ശ്രദ്ധേയമാണു്”
അമ്മയെ കുറിച്ചുള്ള കഥാകാരന്റെ കാഴ്ചപ്പാട് ഇങ്ങനെയാണോ ? ഒരു അമ്മയുടെ കാഴ്ചപ്പാട് ഒരിക്കലും ഇങ്ങനെ ആവാന്‍ തരമില്ല . ചിലപ്പോ ഇതും എന്റെ മാത്രം വീക്ഷണ കോണില്‍ നിന്നും എല്ലാത്തിനെയും നോക്കി കാണുന്ന കുഴപ്പം കൊണ്ടായിരിക്കാം .
മൂന്നാം മാസം ചെക്ക് അപ് നു ഡോക്ടറുടെ അടുത്ത് ചെന്നപ്പോള്‍ എന്റെ മകന്റെ ഹൃദയമിടിപ്പ് സ്റ്റെതസ്കോപിലൂടെ ഡോക്ടര്‍ എനിക്ക് കേള്‍പ്പിച്ചു തന്നു. അപ്പോള്‍ എനിക്ക് തോന്നിയ സന്തോഷം വാക്കുകളില്‍ കൂടെ പറയാനാവില്ല. എന്റെയുള്ളിലെ ജീവന്റെ ആ തുടിപ്പ് എനിക്ക് തന്നത് എല്ലാ പ്രതിസന്ധികളേയും അതിജീവിക്കാനുള്ള ആത്മശക്തി ആണ്.
Compassion സ്ത്രീസ്വഭാവങ്ങളുടെ ഗരിമയാണു പലപ്പോഴും, അതു് അവരുടെ ദൗർബല്യമായി പ്രായോഗികസമൂഹം വീക്ഷിക്കുന്നുണ്ടെങ്കിൽ തന്നെയും.
————-
ഇവിടെ വരെ എത്തി ‘ഗരിമ’ എന്താണെന്നാലോചിച്ച് ആകെ കുഴഞ്ഞു മാഷേ 😦
സിനിമ കണ്ടിട്ടില്ല. കാണണം.
ക്രിസ്ത്യന്‍ മുന്ഗ്യൂവിന്റെ ആദ്യചിത്രമാണിതെന്നാണ് തോന്നുന്നത്. രാജിന്റെ വിവരണം കൂടി വായിച്ചപ്പോള്‍ ഉറപ്പായി. വളരെ സൂക്ഷ്മമായ കാര്യങ്ങള്‍ പോലും വിടാതെ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
എങ്കിലും ചില സിനിമകള്‍ ഓര്‍മ്മ വന്നു, നമ്മുടെ നോട്ട്ബുക്ക്, ബാലചന്ദറിന്റെ കല്‍ക്കി.. (ഓര്‍ത്തതിനു ചില രൂപകക്കാഴ്ചകളുടെ ഒത്താശയുണ്ട് അതവിടെ നില്ക്കട്ടെ) പെണ്സ്വത്വം പ്രശ്നവത്കരിക്കുന്നതാണ് കഥാതന്തുവെങ്കില്, അതിനീപ്പറഞ്ഞ ആഴമൊക്കെ വന്നുഭവിക്കുന്നുവെങ്കില് വളരാനാവാതെ തീര്‍ന്ന ഭ്രൂണത്തിന്റെ സ്വത്വത്തെക്കുറിച്ചും മാനുഷികമായ പര്യാലോചനവേണ്ടതല്ലേ? ഈ സിനിമ ഭ്രൂണഹത്യയെക്കുറിച്ചൊന്നുമല്ല എന്ന മുന്ശാഠ്യത്തിലേയ്ക്ക് എടുത്തുചാടുമ്പോള്‍ ശ്രദ്ധ ഒരിടത്തു മാത്രമാണ് തടയുന്നത് എന്നര്‍ത്ഥം വരില്ലേ? ആന്റി അബോര്ഷന് നിയമങ്ങള്‍ സ്ത്രീസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നൊക്കെ വാദിക്കുമ്പോള്‍ ഈ പ്രശ്നം രൂക്ഷമാവും. (ഞാന്‍ അബോര്ഷന് എതിരോ അനുകൂലമോ അല്ല) തത്ത്വത്തില്‍ അബോര്ഷന് സിനിമയിലെ ഒരു രൂപകമാണ്. അതാണ് അതിലെ കലാപരമായ അംശം. പഴയ കമ്മ്യൂണിസ്റ്റ് റൊമാനിയയില്‍ ഈ രൂപകം എന്തായി വരുന്നു എന്നിടത്താണ് അതിന്റെ രാഷ്ട്രീയാര്‍ത്ഥം വെളിപ്പെടുന്നത്, അതാകട്ടേ രണ്ടു സ്ത്രീകളില്‍ ഒതുങ്ങി നില്ക്കുകയുമില്ല. രൂപകങ്ങള്‍ പിന്നെയും അര്‍ത്ഥം വച്ചു പുറത്തേയ്ക്കു നീളും. ചുരുക്കിപ്പറഞ്ഞാല്‍ ഇലയെ ഇലയായി തന്നെ കാണാം. മരവും കാടും ആകാശവും പരിസ്ഥിതിയും ഒക്കെത്തിന്റേയും ഭാഗമായും കാണാം. പക്ഷേ ഇലയെ ചില്ല മാത്രമായേ കാണൂ എന്നത് മറ്റൊരു രൂപകമല്ലേ? “ആ രൂപകക്കാഴ്ച ഒരു ലേഖനത്തിന്റെ രാഷ്ട്രീയ സാദ്ധ്യതയെ തല്ലിക്കെടുത്തില്ലേ?”
വെള്ളെഴുത്തേ,
ലേഖനത്തിനു ആധാരം സിനിമ മാത്രമല്ല, തുടക്കത്തിൽ ലിങ്ക് ചെയ്തിരിക്കുന്ന സൂര്യകാന്തിയുടെ ലേഖനം കൂടെയാണ്. സിനിമ അതിന്റെ നിർമിതികൊണ്ടു (ത്രില്ലിങ് എന്നു തന്നെ വിശേഷിപ്പിക്കാം) അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങളെ തൊടുന്നതു ഒരു കലങ്ങിമറിയലോടെയാണു്.
അതു കൊണ്ട് തന്നെ, ചിത്രം കഴിഞ്ഞപ്പൊള്‍ ആദ്യം തോന്നിയത് ആശ്വാസമായിരുന്നു. abortion ഒന്നു കഴിഞ്ഞു കിട്ടിയല്ലൊ എന്ന ആശ്വാസം. തീര്‍ച്ചയായും ഗബീത്തയ്ക്കും ഓടിലിയയ്ക്കും ആദ്യം തോന്നിയതും ഇതു തന്നെ ആയിരിക്കും..
എന്ന് സൂര്യകാന്തി എന്ന ബ്ലോഗർ എഴുതുന്നു. മുകളിലെഴുതിയ രണ്ടു പാരഗ്രാഫുകൾ തമ്മിൽ വളരെ ചേർച്ചയില്ലേ? മിക്ക ത്രില്ലറുകളും ഇങ്ങനെയാണു കാഴ്ചക്കാരനെ ഏറ്റെടുക്കുന്നത്. ഈ സിനിമയും വ്യത്യസ്തമല്ല. അതേ സമയം കാഴ്ചക്കാരി സ്ത്രീയായിട്ടു പോലും അവരിൽ സിനിമക്കു ശേഷവും അവശേഷിക്കുന്നത് ഒക്കെ തീർന്നല്ലോ എന്ന ആശ്വാസമാകുന്നതിൽ രാഷ്ട്രീയമായ പിഴവുകളുണ്ട്. രൂപകങ്ങളെ കലയായി തെറ്റിദ്ധരിക്കുന്നതിനെ കുറിച്ചൂ എഴുതിയതു അതുകൊണ്ടാണ്.
എം.പി.എന്നിന്റെ പരിണാമവും ഓർവെലിന്റെ അനിമൽഫാമും രൂപകങ്ങളെ സമർഥമായി രാഷ്ട്രീയവൽക്കരിച്ചിട്ടുള്ളതാണ്. ആ തരത്തിലല്ലെങ്കിലും അബോർഷനെ നിയമപരമായി തടയുന്നതു സ്ത്രീസ്വാതന്ത്ര്യത്തിന്റെ ലംഘനം എന്നൊരു രൂപകമായിട്ടാണു സിനിമയിൽ പ്രവർത്തിക്കുന്നതു്. ‘നേതി നേതി’ എന്നാണ് എനിക്കു പറയേണ്ടി വരുന്നത് – ഇതല്ല എന്നേ പറഞ്ഞുള്ളൂ, ഏതെങ്കിലും ഒന്നിനെ കാണിച്ചു അതുമാത്രമാണ് എന്നല്ല. സിനിമയ്ക്കു ഈ എഴുതിയതിനപ്പുറവും രാഷ്ട്രീയസാധ്യതകൾ ആവാം.
രാജ്,
ആദ്യം തൊന്നിയത് ആശ്വാസമായിരുന്നു എന്നു പറഞ്ഞാല്‍ സിനിമ അവശേഷിപ്പിക്കുന്നത് അതു മാത്രമാണെന്ന് അര്‍ത്ഥമുണ്ടോ?? സിനിമ കണ്ട് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷവും എന്നില്‍ അവശേഷിച്ചത് വിഷാദമായിരുന്നു. അത് ഓടിലിയയെയോ ഗബീത്തയെയോ അവരുടെ സ്ത്രീത്വത്തിന്റെ ഗരിമയെയോ ആ ഭ്രൂണത്തെയോ ഒന്നുമാലോചിച്ചിട്ടായിരുന്നില്ല. മറിച്ച് തികച്ചും രാഷ്ട്രീയ കാരണങ്ങളായിരുന്നു അതിനു പിന്നില്‍. കോടിക്കണക്കിനു ജനങ്ങള്‍ ഒരുമിച്ചു കണ്ട ഒരു മനോഹര സ്വപ്നത്തിന്റെ പരിണാമമാണ് എന്നെ സങ്കടപ്പെടുത്തിയത്. ഈ നഷ്ടസ്വപ്നത്തിന്റെ അഗാധമായ ദു:ഖഭാവമാണ് സിനിമയുടെ ഓരോ ഫ്രയിമിലും നിറഞ്ഞു നില്‍ക്കുന്നത് എന്നെനിക്കു തോന്നുന്നു (എന്റെ കാഴ്ച്ചകള്‍ മാത്രമാണ് ശരി എന്നു ശഠിക്കുകയല്ല കേട്ടോ). ഇതേ വികാരത്തിന്റെ നൂലില്‍ കോര്‍ത്ത് വയ്ക്കാന്‍ പറ്റുന്ന ഒരുപാട് നല്ല സിനിമകളുണ്ട്, പ്ര്ത്യേകിച്ച് യൂറോപ്പില്‍ നിന്ന്.
”കാഴ്ച്ചക്കാരി സ്ത്രീ ആയിട്ടു പോലും” എന്നു താങ്കള്‍ പറയുന്നു, അതെ സ്ത്രീ ആയതു കൊണ്ട് തന്നെ സ്ത്രീത്വത്തെ കുറിച്ച് താങ്കള്‍ പറഞ്ഞ് വച്ച പല കാര്യങ്ങളോടും ഞാന്‍ വിയോജിക്കുന്നു. ഒരു പക്ഷെ സ്ത്രീകളെക്കുറിച്ചുള്ള അക്കരക്കാഴ്ച്ചകളായിരിക്കാം, പുരുഷത്വത്തില്‍ നിന്നു കൊണ്ടുള്ള സ്ത്രീത്വത്തെക്കുറിച്ചുള്ള ധാരണകളായിരിക്കാം. എന്തായാലും വായിക്കാന്‍ രസമുണ്ട്.
റോബി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നു തോന്നുന്നു.
സൂര്യകാന്തി ശരിയാണ് കമ്യൂണിസ്റ്റ് റൊമേനിയയെ ഏറെക്കുറെ നന്നായി സ്പർശിക്കുന്നുണ്ട് സിനിമയും, പക്ഷെ അതൊരു ബാക്ക്ഡ്രോപ്പ് എന്നതിൽ പരം ഏറെയധികമൊന്നും പ്രസ്താവിക്കുന്നില്ലെന്നു തോന്നുന്നു. ഈ പറഞ്ഞ സംഭവങ്ങൾ നടക്കണമെങ്കിൽ കമ്യൂണിസ്റ്റ് റൊമേനിയ വരെ പോകേണ്ടതില്ലെന്നും ശ്രദ്ധേയമാണ്, നോട്ബുക്ക് എന്ന മലയാളം സിനിമ ഓർക്കുക. കോടിക്കണക്കിനു ജനങ്ങൾ ഒരുമിച്ചൂ കണ്ട സ്വപ്നം ഇങ്ങനെയാണ് പരിണമിക്കുന്നതെന്നു പറയുവാൻ കഴിയുകയില്ല, എല്ലാ കമ്യൂണിസ്റ്റ് റെജിമുകളിലും സ്ത്രീകൾ സാമൂഹികപരമായി സ്ത്രീകളായി തന്നെ ട്രീറ്റ് ചെയ്യപ്പെടും എന്നു സ്വപ്നം കണ്ടിരുന്നിരിക്കണം അല്ലെങ്കിൽ.
ഒരു ഗുണവുമിലാത്ത ഒരു സീദാ സാദാ അന്റി-കമ്മ്യൂണിസ്റ്റ് സിനിമ. അതിലും പൊട്ട റിവ്യൂ ഇത്. എന്തോന്നു രൂപകം? എന്തോന്നു സ്ത്രീത്വം?