ഷിമിത് അമിന്‍ എന്ന സംവിധായകന് ‘അബ് തക് ഛപ്പന്‍’ എന്ന ചലച്ചിത്രത്തിനു ശേഷം ഇന്ത്യന്‍ വെള്ളിത്തിരയെ സമീപീക്കുന്നതു സ്വാതന്ത്ര്യദിനത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലായിട്ടാണു്. ആഗസ്ത് പത്തിനു പ്രദര്‍ശനത്തിനെത്തിയ ‘ചക് ദെ ഇന്ത്യ’യുടെ (chak de india) ബോക്സോഫീസ് പ്രതികരണങ്ങള്‍ സിനിമയുടെ കമേഴ്സ്യല്‍ വിജയത്തിലേയ്ക്കുള്ള ആദ്യത്തെ സൂചന കൂടിയാണു്. പൊതുവില്‍ ബോളിവുഡ് ഫ്ലിക്കുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന തട്ടുപൊളിപ്പന്‍ ബോംബെ-നിര്‍മ്മിത ഹിന്ദി സിനിമകളില്‍ നിന്നു് ഇന്ത്യയിലെ മുഖ്യധാരാസിനിമകള്‍ പ്രമേയാധിഷ്ഠിതമായ ചലച്ചിത്ര നിര്‍മ്മാണത്തിലേയ്ക്കു ചുവടുമാറിയതു കഴിഞ്ഞ ഏതാനും കൊല്ലങ്ങളിലായാണു്. പ്രമുഖ താരങ്ങളില്‍ പലരും പാരലല്‍ സിനിമ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന നവ-ബോളിവുഡ് സിനിമകളെ സ്വീകരിക്കുന്നതു പതിവു കാഴ്ചകളായി. അമിന്റെ അബ് തക് ഛപ്പന്‍, ഒരു നവസംവിധായകന് എന്ന നിലയ്ക്കു് അദ്ദേഹത്തിന്റെ മികച്ച തുടക്കമായിരുന്നു. ഈ സിനിമ നല്കിയ പ്രതീക്ഷകളാണു യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ഷാറൂക്ക് ഖാന് സിനിമയിലേയ്ക്കു ലേഖകനെ കൊണ്ടുചെന്നെത്തിച്ചതു്.
ഇതെഴുതുമ്പോള്‍ ഇന്ത്യന്‍ ജനത അവരുടെ അറുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ അവസാന മണിക്കൂറുകളിലാണു്. ഇന്ത്യന്‍ അസ്തിത്വം ഈ ലേഖകന്‍ ഉള്‍പ്പെടെ മിക്കവരുടേയും പ്രാഥമികവിദ്യഭ്യാസകാലത്തു സ്പൂണ്‍ ഫീഡ് ചെയ്യപ്പെട്ടതു പോലെ ‘നാനാത്വത്തിലെ ഏകതയെയാണു്’ പ്രതീകവല്‍ക്കരിക്കുന്നതു്. മദ്രാസ്സികള്ക്കും ബീഹാരികള്‍ക്കും പഞ്ചാബികള്‍ക്കും കാശ്മീരികള്‍ക്കും ഏകമായൊരു ഇന്ത്യന്‍ മനസ്സ്. ഒരു പക്ഷെ ക്രിക്കറ്റ് എന്ന സാര്‍വ്വദേശീയ വിനോദോപാധിയിലല്ലാതെ ഇന്നത്തെ ഇന്ത്യന്‍ ജനത ഈയൊരു ഇന്ത്യന്‍ മനസ്സിനെ തൊട്ടറിഞ്ഞു കാണുമോ?
ചക് ദെ ഇന്ത്യ, ഹോക്കിയെ കുറിച്ചാണു്, അതും ഇന്ത്യയിലെ വനിതാഹോക്കിയെ കുറിച്ചു്. ക്രിക്കറ്റിനപ്പുറം യുദ്ധകാലത്തല്ലാതെ ദേശീയത എന്തെന്നറിഞ്ഞിട്ടില്ലാത്ത ഇന്ത്യന്‍ ജനതയുടെ കാഴ്ചപ്പാടിലുള്ള ഹോക്കി എന്ന ദേശീയ കായികവിനോദത്തെ കുറിച്ചു്. അമിന്‍ ഈ സംരംഭത്തില്‍ വിജയിച്ചിരിക്കുന്നതു് അദ്ദേഹത്തിന്റെ സിനിമ ഇന്ത്യന്‍ ദേശീയതയെ പ്രതീകവല്‍ക്കരിക്കുന്നതു് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജീവിതത്തില്‍ നിന്നാണെന്നതിലാണു്.
കബീര്‍ ഖാന് (ഷാറൂക്ക് ഖാന്) ഇന്ത്യന്‍ ഹോക്കി ടീമിന്റെ നേതൃസ്ഥാനത്തുനിന്നു കളിക്കവെ ഒരു നിര്‍ണ്ണായക മത്സരത്തില്‍ പരാജയപ്പെടുന്നയിടത്താണു സിനിമ തുടങ്ങുന്നതു്. കബീര്‍ മുസ്ലീമാണു്, കളിക്കുന്നതു പാക്കിസ്താനെതിരെയാണു്, കളിയില്‍ പിഴയ്ക്കുന്നതും അയാള്‍ക്കു തന്നെ. ചില പ്രത്യേക ജീവിതസന്ധികള്‍ ഇന്ത്യന്‍ മുസല്‍മാനെ അറുപതു കൊല്ലം മുമ്പുള്ള വിഭജനത്തിന്റെ നിസ്സഹായതിലേയ്ക്കു തള്ളിയിടാറുണ്ടു്, അത്തരമൊരു നിമിഷത്തില്‍ പാക്കിസ്താനെതിരെ കളിക്കുന്ന മുസ്ലീമിനെ അവിശ്വസിക്കുന്ന ഇതര ഇന്ത്യക്കാരിലൂടെയാണു നാനാത്വത്തിലെ ഏകതയെന്ന കപട അവകാശവാദത്തിന്റെ മുഖംമൂടി അമിന്‍ ആദ്യമായി വലിച്ചു കീറുന്നതു്.
സായുടെ (SAI) ദേശീയവനിതാഹോക്കി ക്യാമ്പ്. ദേശീയ ടീമിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റുമായി ക്യാമ്പിലെ റെജിസ്ട്രേഷന് കൌണ്ടറിലിരിക്കുന്ന ശുക്ലാജി. ഝാര്‍ഖണ്ഡിലെ കാനനവാസികളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നതില് അതിശയം കൊള്ളുന്ന സായ് ജീവനക്കാരനാണു ശുക്ലാജി. കേരളീയര്‍ എല്ലാ തുറകളിലും അവരവരുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു എന്നു പരിഭവിച്ച ഗുജറാത്തി സുഹൃത്തിനോടു് ഈ ലേഖകനു പ്രതികരിക്കേണ്ടി വന്നതു ഇങ്ങിനെയാണു്, ‘എനിക്ക് ഗുജറാത്തിലെ നാലു നഗരങ്ങളുടെ പേരറിയാം, അവിടം ഭ
ിക്കുന്നവരെയറിയാം, നിനക്ക് കേരളത്തിലെ ഒരു നഗരത്തിന്റെ പേരെങ്കിലും ഓര്‍ത്തെടുക്കാമോ?’. ഉത്തരേന്ത്യയില്‍ രൂപീകൃതമായ പുതുസംസ്ഥാനമായതു കൊണ്ടാവാം ശുക്ലാജിക്കു ഝാര്‍ഖണ്ഡ് എന്ന കേട്ടറിവെങ്കിലും ഉണ്ടായതു്. മറിച്ചു ദക്ഷിണത്തിലെ തെലുങ്കും മലയാളവും കന്നടയും ഉത്തരേന്ത്യനു തമിഴ് മാത്രമാണു്. അതുകൊണ്ടാണു തമിഴും തെലുങ്കും ഒന്നല്ലേ എന്നു് അതിശയിക്കുന്ന ശുക്ലാജിയോട്, അല്ല അവയ്ക്കു ബീഹാറിനും പഞ്ചാബിനും ഉള്ളത്ര വെവ്വേറെ അസ്തിത്വമുണ്ടെന്നു് ആന്ധ്രയില്‍ നിന്നുള്ള കളിക്കാരി നേത്രാ റെഡ്ഡിക്കു പ്രതികരിക്കേണ്ടി വരുന്നതു്. മണിപ്പൂരില്‍ നിന്നു വരുന്ന കുട്ടികളോടു്, ‘ഇത്രദൂരേയ്ക്കു വന്നതല്ലെ, ഞങ്ങളുടെ അതിഥികളാണു നിങ്ങള്‍’ എന്നു ശുക്ലാജി പ്രതിവചിക്കുമ്പോഴാണു ചക് ദെ ഇന്ത്യ, ‘സ്വന്തം രാജ്യത്തു അതിഥികളായി മാറിയിരിക്കുന്നതിന്റെ’ ധാര്‍മികരോഷത്തെ മണിപ്പൂരി പെണ്‍കുട്ടികളില്‍ ചിത്രീകരിച്ചു് ഇന്ത്യന്‍ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതു്.
അമിന്റെ സിനിമ തുടക്കത്തില്‍ നല്കുന്ന ഈ പ്രഹരങ്ങളില്‍ നിന്നു് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു മുന്നേറുന്നതു കുറേകൂടെ സംഘര്‍ഷഭരിതമായ കഥാസന്ദര്ഭങ്ങളിലേയ്ക്കാണു്. ഇന്ത്യന്‍ സ്ത്രീത്വത്തിനു അടുക്കളപ്പണിയൊഴികെ ഒന്നും ചേരുകയില്ലെന്നു വിശ്വസിക്കുന്ന ഹോക്കി അസോസിയേഷനും, കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നല്കപ്പെടുന്ന ഫ്ലാറ്റും സര്‍ക്കാര്‍ ഉദ്യോഗവും കരസ്ഥമാക്കുന്നതോടെ വനിതാകളിക്കാര് വീട്ടമ്മകളാണെന്നു പൊടുന്നനെ ഓര്‍ക്കുന്ന ഇന്ത്യന്‍ ഭര്ത്താക്കന്മാരും അമിന്റെ സിനിമയിലുണ്ടു്. ചണ്ഡീഗഡ് എന്നും ഹരിയാനയെന്നും, ഏവരും താന്താന്നുങ്ങളുടെ സംസ്ഥാനങ്ങള്‍ക്കു വേണ്ടി കളിക്കുന്നവരെന്നും ഉപബോധത്തില്‍ തന്നെ കരുതിപ്പോരുന്ന ഇന്ത്യന്‍ കളിക്കാരെ, ടീം ഇന്ത്യയെന്ന ഏകതയിലേയ്ക്കു പരിവര്‍ത്തനപ്പെടുത്തുന്നതിന്റെ ദൃശ്യഭാഷ്യമാണ് സിനിമയുടെ ആദ്യപകുതിയിലുടനീളം. കബീര്‍ ഖാനെ അവതരിപ്പിക്കുന്ന ഷാറൂഖ് കണിശക്കാരനായ ഇന്ത്യന്‍ കോച്ചായി കണിശമായി തന്നെ സംസാരിക്കുന്ന ഈ രംഗങ്ങളിലൂടെയാണു സിനിമ വളരുന്നതും.
ക്രിക്കറ്റ് എന്ന വിനോദത്തിനെ കുറിച്ച് പല ഘട്ടങ്ങളിലും അമിന്റെ സിനിമ നിരീക്ഷിക്കുന്നുണ്ടു്. ആ കളിയുടെ മാസ്മരികതയെ കുറിച്ചു്, കളിക്കാര്‍ ഉണ്ടാക്കിയെടുക്കുന്ന സൂപ്പര്‍-ഹീറോ താരപരിവേഷങ്ങളെ കുറിച്ചു് എന്നിങ്ങനെയെല്ലാം. ഒരു ഘട്ടത്തില്‍ കബീര്‍ പാതി തമാശയോടെ പറയുന്നു, ‘ഇന്ത്യയില്‍ കളിക്കാന്‍ കൊള്ളാവുന്നതു രാഷ്ട്രീയവും ക്രിക്കറ്റുമാണെന്നു്.’ പ്രീതി സബര്‍വാള്‍ എന്ന ചണ്ഡീഗഡുകാരിയുടെ പ്രതിശ്രുതവരന് എന്ന രീതിയില്‍ അവതരിക്കപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ്-കാപ്റ്റ്യന്റെ കഥാപാത്രത്തെ കൊണ്ടു തന്നെ ക്രിക്കറ്റിന്റെ ഗ്ലാമറിനെ കുറിച്ചും ഹോക്കിയുടെ നിസാരതയെ കുറിച്ചും അമിന്‍ സംസാരിപ്പിക്കുന്നുണ്ടു്. ഇന്ത്യന്‍ ജനതയുടെ മേല്‍ കഴുകന് കണ്ണുകളോടെ ആധിപത്യം നേടിയിരിക്കുന്ന കച്ചവടതല്പരത ആറ്റുനോറ്റുണ്ടാക്കിയ ബ്രെയ്ന്‍-ചൈല്‍ഡ്, ക്രിക്കറ്റ് എന്ന കളി നേടുന്നതെല്ലാം ഇന്ത്യന്‍ യുവത്വം നഷ്ടപ്പെടുത്തുന്ന കായികതല്പരതയുടെ മറുവശമാണെന്ന യാഥാര്‍ത്ഥ്യം അമിന്‍ സിനിമയില്‍ പറഞ്ഞുപോകുന്നുണ്ടു്.
കബീര്‍ ഖാന് പരിശീലിപ്പിച്ചെടുക്കുന്ന ഇന്ത്യന്‍ വനിതാ ടീമിന്റെ ലോകകപ്പ് പ്രകടനമാണു സിനിമയിലെ അവസാനപാതിയിലെ രംഗങ്ങള്‍ ആവിഷ്കരിക്കുന്നതു്. ഇന്ത്യന്‍ സമൂഹം സ്ത്രീപുരുഷഭേദമന്യെ വനിതകളുടെ സാമൂഹിക ഇടപെടലുകളെ ദോഷൈകദൃഷ്ടിയോടെ കണ്ടുപോരുന്നുവെന്നതിന്റെ ചില ദൃഷ്ടാന്തങ്ങളും സിനിമ ഈ പകുതിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടു്. ടീമിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ബിന്ദിയ നായിക്കിന്റെ
കഥാപാത്രം തനിക്കു നഷ്ടപ്പെട്ട നായകസ്ഥാനം, വിദ്യ ശര്‍മ്മയെന്ന പുതുനായിക കോച്ചിനുമേല് അവള്‍ക്കുള്ള ലൈംഗികപരമായ സ്വാധീനം ഉപയോഗിച്ചാണു നേടിയതെന്നു കരുതിപ്പോകുന്നതു് ഒരു ഉദാഹരണം. സ്ത്രീകളുടെ ഓരോ നേട്ടവും, എന്തിനു വീടുകളുടെ മറ വെടിഞ്ഞു സമൂഹത്തില്‍ അവര്‍ തലകാണിക്കുന്നതു പോലും ലൈംഗികമായ ഇടപെടലുകള്ക്കായാണെന്നു സ്ത്രീയും പുരുഷനും ഒരേ പോലെ ചിന്തിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ദയനീയതയെയാണു് അമിന്‍ ആവിഷ്കരിക്കുന്നതു്. അസമയത്തു (ഹാ അതെന്തൊരു സമയം?) ബസ് സ്റ്റേഷനില്‍ കാണപ്പെടുന്ന സ്ത്രീയെ കുറിച്ചു കേരളത്തിലെ പുരുഷനുള്ള വിചാരം തുറന്നുപറഞ്ഞ ഏഷ്യാനെറ്റിലെ പാര്‍വ്വതിയും, നെറ്റിലെ സ്ത്രീകളുടെ കാമപരിതപ്തതയെ കുറിച്ചു ഗോസിപ്പെഴുതുന്ന ബ്ലോഗര്‍ ബെര്‍ളി തോമസുമാരും ഉള്ളതുകൊണ്ടു ബിന്ദിയ നായിക്കെന്ന കഥാപാത്രം സഹകളിക്കാരിയെപ്രതി ദോഷം ചിന്തിക്കുമ്പോള്‍ ചുരുങ്ങിയതു് ഈ ലേഖകനു ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സമൂഹം സംസ്ഥാനങ്ങളില്‍, മതവിഭാഗങ്ങളില്‍, ലിംഗപരമായി, ഇവയിലെല്ലാം വേര്‍തിരിഞ്ഞു നില്ക്കുമ്പോള് നാനാത്വത്തിലെ ഏകതയെ കുറിച്ചു ഓതി തന്നിരുന്ന പ്രാഥമികവിദ്യാലയത്തിലെ അദ്ധ്യാപകരെ കാരുണ്യത്തോടെ ഓര്‍ത്തുപോകുന്നു.
കളി ഇന്ത്യ ജയിക്കുന്നു. ദേശീയത എന്നതു ചൂടുള്ള ഒരു വികാരമാണു്, അതു് എളുപ്പം ഉണര്ത്താവുന്നതും, കേള്‍ക്കാനും അനുഭവിക്കുവാനും സുഖമുള്ളതുമായ വികാരമാണു്. ചക് ദെ ഇന്ത്യ സിനിമാഹാളിലെ ഇരുട്ടില്‍ അതു പ്രദര്‍ശിപ്പിക്കുന്ന നേരമത്രയും ദേശീയതയെ കുറിച്ചു് ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു, ആ വികാരത്തില്‍ കാണികളെ ഇളക്കിമറിയിക്കുകയും ചെയ്യുന്നു. എന്നാല്‍ സിനിമ കണ്ടു പുറത്തിറങ്ങുന്ന ഓരോ ഇന്ത്യക്കാരനും തിരിച്ചു പോകുന്നതു കേരളീയനും ബീഹാറിയും പഞ്ചാബിയുമൊക്കെ ആയിട്ടാണു്. സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന കാണികള്‍ പിന്നെയും തല പുറത്തു കാട്ടുന്ന സ്ത്രീയെ ദോഷത്തോടെയേ കാണുകയുള്ളൂ. ഷിമിത് അമിന്‍ പോയിട്ട് ഗാന്ധി വന്ന് സിനിമയെടുത്താലും വെള്ളിത്തിര മയക്കിവയ്ക്കുന്ന സ്വപ്നസദൃശ്യമായ സാങ്കല്പികതയില് മാത്രമെ ഇന്ത്യന്‍ സമൂഹം ഇന്ത്യക്കാരനായി ഇരിക്കുവാന് മോഹിക്കുന്നുള്ളൂ. ഇന്ത്യയുടെ അറുപതാം സ്വാതന്ത്ര്യദിനത്തിലെ മൂന്നു മണിക്കൂറെങ്കിലും ഇന്ത്യയെ കുറിച്ചോര്‍ത്തു്, ഇന്ത്യക്കാരനായിരിക്കുവാന് കഴിഞ്ഞേയ്ക്കും എന്നതാണു് ഈ സിനിമ നല്കുന്ന അനുഭവത്തിന്റെ തെളിച്ചത്തിലുള്ള വിചാരം.
“ചക് ദെ ഇന്ത്യ സിനിമാഹാളിലെ ഇരുട്ടില്‍ അതു പ്രദര്‍ശിപ്പിക്കുന്ന നേരമത്രയും ദേശീയതയെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു, ആ വികാരത്തില്‍ കാണികളെ ഇളക്കിമറിയിക്കുകയും ചെയ്യുന്നു. എന്നാല്‍ സിനിമ കണ്ട് പുറത്തിറങ്ങുന്ന ഓരോ ഇന്ത്യക്കാരനും തിരിച്ചു പോകുന്നത് കേരളീയനും ബീഹാറിയും പഞ്ചാബിയുമൊക്കെ ആയിട്ടാണ്.”
🙂
ലഗാന്പോലെ ഉപരിപ്ലവദേശീയത വില്‍ക്കുന്ന ചിത്രമാകും എന്നാണ് കരുതിയത്. ഇത് വായിച്ച സ്ഥിതിയ്ക്ക് ഒന്ന് പോയി കാണട്ടെ…
ഒരു സിനിമയേയും അതിലെ ആശയത്തേയും ഇത്രയും കീറിമുറിച്ച് വിശകലനം ചെയ്ത പെരിങ്ങോടനു നന്ദി.
സൂ-വിന്റെ കമന്റും ശരിയാണ്.
“ചക് ദെ ഇന്ത്യ സിനിമാഹാളിലെ ഇരുട്ടില്‍ അതു പ്രദര്‍ശിപ്പിക്കുന്ന നേരമത്രയും ദേശീയതയെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു, ആ വികാരത്തില്‍ കാണികളെ ഇളക്കിമറിയിക്കുകയും ചെയ്യുന്നു. എന്നാല്‍ സിനിമ കണ്ട് പുറത്തിറങ്ങുന്ന ഓരോ ഇന്ത്യക്കാരനും തിരിച്ചു പോകുന്നത് കേരളീയനും ബീഹാറിയും പഞ്ചാബിയുമൊക്കെ ആയിട്ടാണ്.”
“നാനാത്വത്തില്‍ ഏകത്വം” പറഞ്ഞും കേട്ടും തുരുമ്പെടുത്ത വാക്കുകള്‍. ഒരിക്കലും പ്രായോഗികമല്ലെന്നൊരിക്കല് കൂടി ബോധ്യമാവുന്നു ഈ കുറിപ്പ് വായിച്ചപ്പോള്‍.
നന്ദി.
-സുല്‍
അസമയത്തു (ഹാ അതെന്തൊരു സമയം?) ബസ് സ്റ്റേഷനില്‍ കാണപ്പെടുന്ന സ്ത്രീയെ കുറിച്ചു കേരളത്തിലെ പുരുഷനുള്ള വിചാരം തുറന്നുപറഞ്ഞ ഏഷ്യാനെറ്റിലെ പാര്‍വ്വതിയും, നെറ്റിലെ സ്ത്രീകളുടെ കാമപരിതപ്തതയെ കുറിച്ചു ഗോസിപ്പെഴുതുന്ന ബ്ലോഗര്‍ ബെര്‍ളി തോമസുമാരും ഉള്ളതുകൊണ്ടു ബിന്ദിയ നായിക്കെന്ന കഥാപാത്രം സഹകളിക്കാരിയെപ്രതി ദോഷം ചിന്തിക്കുമ്പോള്‍ ചുരുങ്ങിയതു് ഈ ലേഖകനു ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല.
‘ങ്യാഹഹാ, ങ്യാഹഹാ…!’
പെരിങ്ങോടരേ… റിവ്യൂ വളരെ നന്നായിരിക്കുന്നു…
സിനിമയില്‍ പറഞ്ഞ കാര്യങ്ങള്‍ തള്ളിക്കളയാന്‍ പറ്റില്ല. ഉത്തരേന്ത്യയില്‍ ജീവിക്കുന്ന എനിക്കു നല്ലൊണം മനസിലാവും. ചെന്നൈ മഹാരാഷ്ട്ര സ്റ്റേറ്റില്‍ ആണെന്ന് വിശ്വസിക്കുന്നവര്‍ വരെ ഉണ്ടിവിടെ. ( സൗത് ഇന്‍ഡ്യയില്‍ ഒരു മെട്രോ സിറ്റി ഉണ്ടാവുക അസാധ്യം!!!).
ചൈനക്കാര്‍ കഴിഞ്ഞാല്‍ ലോകത്ത് എറ്റവും സമര്‍ത്ഥര്‍ സൗത് ഇന്‍ഡ്യക്കാര്‍ ആണെന്ന ബില്‍ ഗേറ്റ്സിന്റെ പരാമര്‍ശത്തെ അസഹിഷ്ണുതയോടെയാണ് ഇവിടുത്തുകാര്‍ പലരും നോക്കിക്കാണുന്നതും..
( നല്ല മനുഷ്യര്‍ എത്രയൊ ഉണ്ട് കെട്ടോ.. അതും പറയേണ്ടതുണ്ട്)
മലയാളികള്‍ തദ്ദേശവാസികളുടെ അവസരങ്ങള്‍ തട്ടിപ്പറിക്കുന്നവര്‍ ആണ്, സൗത് ഇന്‍ഡ്യക്കാര്‍ മൊത്തം അന്ധവിശ്വാസികള്‍ ആണ്, അങ്ങനെ പോവുന്നു തെറ്റിദ്ധാരണകള്‍
പത്രങ്ങളൂം മോശമല്ല. ശ്രീശാന്തിന്റെ മോശം ഫോമിനെക്കുറിച്ച് എഴുതിയത് നോക്കുക…
” …. രാജ്യത്തെ, ക്രിക്കറ്റ് എന്താണെന്ന് യാതൊരു അറിവും ഇല്ലാത്ത പ്രദേശത്തു നിന്നാണ് ശ്രീശാന്ത് വരുന്നതെന്നത് ഒരു കാര്യം,……” ( ഇതെ പത്രത്തിന്റെ സൗത് ഇന്‍ഡ്യന്‍ എഡിഷനില്‍ കാര്യം വേറെ തരത്തില്‍ ആയിരിക്കും എന്നതു വേറെ കാര്യം)
റിവ്യൂവില്‍, സിനിമയുടെ ആകെ മൊത്തം നിലവാരത്തെയും, സാങ്കേതികപരമായ കാര്യങ്ങളും ( ഉദാഹരണത്തിനു എഡിറ്റിംഗ്, ഫൊടോഗ്രാഫി എന്നിവയുടെ നിലവാരം) കൂടെ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
ഹൈശ്! അബ് തക് ഛപ്പന്റെ സംവിധായകന്റെയാണോ ഇത്?
എപ്പ കണ്ടൂന്ന് ചോദിച്ചാ മതി.
അബ് തക് നമ്മടെ ഒരു ആള്‍ടൈം ഫേവറിറ്റാ. സൊപ്രാനോസിന്റെ ഒക്കെ ഒരു സ്റ്റൈലാ. ചെറിയേ തീം, എന്തു രസായി എടുത്തിരിക്കുന്നു!
ചക് ദേ വെറും “യെറ്റ് അനദര്‍, പ്രെഡിക്റ്റബിള്‍ ബോളിവുഡ് സ്പോര്‍ട്ട്സ് മൂവി” ആണെന്നാ കരുത്യേ. ലഗാന്‍ സ്റ്റൈല്‍. അതിന്റെ ക്ലൈമാക്സ് മഹാബോറായിരുന്നു, എന്ത് കാട്ടിയാലും അറിയാം ഇത് അമീര്ഖാന് തന്നെ ജയിക്കും എന്ന്…
അപ്പോ ഈ വീക്കെന്റ് ചക് ദേ.
can watch a sharuk…movie atlast or wat….
mai hu nai…was a sleeping pill…
pucca analysis man…
way 2 go…!!!!
പാതിര പിന്നിട്ട
ഈ സമയത്ത്
കണ്ണിനെ തടവി സമാധാനിപ്പിച്ച്
ഈ ഉപന്യാസം വായിച്ച് തീര്‍ത്തത്
അബ്തക് ചപ്പന്‍ പരാമര്‍ശിച്ചു
തുടങ്ങിയത് കൊണ്ട് മാത്രമാണ്` …..
വല്ലാത്തൊരു ചലചിത്രാനുഭവമായിരുന്നു അത്
നാനാ പഡേക്കര്‍
ജീവന് നല്കിയ
കഥാപാത്രത്തെ ഓര്‍ത്ത് നടുങ്ങുന്നു ഇപ്പോഴും
രാജു,
പകല്‍ വീണ്ടും വായിച്ചിട്ട് ബാക്കി….
അണ്ണാ,
സംഭവം ഇങ്ങനെയായ സ്ഥിതിയ്ക്ക് ഇത് കാശ് കൊടുത്തേ കാണൂ. അല്ലെങ്കില്‍ കാശ് കൊടുത്തും കാണും. യെത്?
അസമയത്തു (ഹാ അതെന്തൊരു സമയം?) ബസ് സ്റ്റേഷനില്‍ കാണപ്പെടുന്ന സ്ത്രീയെ കുറിച്ചു കേരളത്തിലെ പുരുഷനുള്ള വിചാരം തുറന്നുപറഞ്ഞ ഏഷ്യാനെറ്റിലെ പാര്‍വ്വതിയും, നെറ്റിലെ സ്ത്രീകളുടെ കാമപരിതപ്തതയെ കുറിച്ചു ഗോസിപ്പെഴുതുന്ന ബ്ലോഗര്‍ ബെര്‍ളി തോമസുമാരും ഉള്ളതുകൊണ്ടു ബിന്ദിയ നായിക്കെന്ന കഥാപാത്രം സഹകളിക്കാരിയെപ്രതി ദോഷം ചിന്തിക്കുമ്പോള്‍ ചുരുങ്ങിയതു് ഈ ലേഖകനു ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല.
ക്ഷീരമുള്ളോരകിട്ടിന് ചുവട്ടിലും….
ഒരുപാട് എഴുതുന്നില്ല….ഒരു അഭിനന്ദനം പറഞ്ഞ് നിര്‍ത്തുന്നു
നന്ദി പെരിങ്ങോടാ,
റിവ്യൂ നന്നായിരുന്നു.
നാനാത്വത്തില്‍ ഏകത്വം എന്നത് എത്ര പൊക്കിപിടിച്ചു കാണിച്ചാലും നാം ഇന്ത്യക്കാരെല്ലാവരും വെറും തമിഴരോ മലയാളിയോ ഗുജറാത്തിയോ മാത്രമാണ്.
പിന്നെ, വേറൊരു വശം ” യൂ ഇന്‍ഡ്യന്‍സ് ” എന്നു പറഞ്ഞാണ് ഇന്നാളൊരു ഒരു മണിപ്പൂരി പെണ്‍കുട്ടി എന്നോട് സംസാരിച്ചു തുടങ്ങിയത്.
sorry 4 off topic.
പ്രിയ പെരിങ്ങോടന്,
ഇന്നലെയാണ് താങ്കളുടെ കീമാന്‍ ചിത്രകാരന് ഉപയോഗിച്ചു തുടങ്ങിയത്. ഇതുവരെ എന്തുമാത്രം കഷ്ടപ്പെട്ടു എന്നത് ഇപ്പഴാണ് ബോധ്യമായത്.
ചിത്രകാരന് കൃതജ്ഞത അറിയിക്കുന്നു.
കൂട്ടത്തില്‍ താങ്കള്‍ക്കും കുടുംബത്തിനും ചിത്രകാരന്റെ ഹൃദയം നിറഞ്ഞ ഓണാശസകളും നേരുന്നു !!!!!!
നല്ലൊരു റിവ്യൂ. അതിലും നല്ലൊരു അഭിപ്രായം ആണ് ആ അവസാനം പറഞ്ഞിരിക്കുന്നത്. സിനിമയില്‍ എന്നെന്നും പറയുന്ന ആ രാഷ്ട്രിയ ബോധമോ സഹിഷ്ണുതയോ ഒരിക്കലും ഇന്ത്യന്‍ സമൂഹത്തില്‍ വരുന്നില്ല. സുരേഷ്ഗോപിയോ mammottiyo വിക്രമോ shahrukh khano ഒക്കെ parayunna ആ നെടുനീളന്‍ dialogukalkku കൈയടിക്കുക. പുറത്തിറങ്ങിയ്യാല് എല്ലാ ഇന്ത്യനും (ഞാന്‍ അടക്കം ) പിന്നെയും പഴയപടി.
വളരെ നന്നായിരിക്കുന്നു.